കെ പി സി സി പുനസംഘടനയ്ക്ക് പിന്നാലെ ലോകസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയുമായി കോണ്‍ഗ്രസ് 

Latest News
ആര്‍ അജിരാജകുമാര്‍
ന്യൂഡല്‍ഹി: കേരളത്തിലെ ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്തി നടത്തിയ പാര്‍ട്ടി പുനസംഘടനയ്ക്ക് പിന്നാലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പട്ടികയുമായി ഹൈക്കമാന്‍ഡ്. കെ പി സി സി പ്രസിഡന്റായി നിയമിതനായ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍  രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, പ്രചരണ കമ്മറ്റി ചെയര്‍മാന്‍ കെ മുരളീധരന്‍, യു ഡി എഫ് കണ്‍വീനര്‍
ബെന്നി ബെഹന്നാന്‍ എന്നീ നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കിടെയാണ്  ലോകസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് രാഹുല്‍ നേതാക്കള്‍ക്ക് കൈമാറിയത്. പനിമൂലം എം ഐ ഷാനവാസ് രാഹുലുമായുള്ള സന്ദര്‍ശനത്തിന് എത്തിയില്ല. കോണ്‍ഗ്രസ് വിവിധ സംസ്ഥാനങ്ങളില്‍ ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനസമ്മിതിയുള്ള നേതാക്കളെ കണ്ടെത്താന്‍ സ്വകാര്യ ഏജന്‍സിയുടെ സഹകരണത്തോടെ നടത്തിയ സര്‍വ്വേയില്‍ കേരളത്തില്‍ നിന്നും ലഭിച്ച പേരുകളാണ് രാഹുല്‍ കെ പി സി സിയുടെ പുതിയ നേതൃനിരയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
തിരുവനന്തപുരത്ത് ശശി തരൂരിന്റെ പേരിന് തന്നെയാണ് മുന്‍തൂക്കം. മുസ്ലിം വോട്ടുകള്‍ കൂട്ടത്തോടെ സമാഹരിക്കാന്‍ കഴിയുന്ന രാഷ്ട്രീയ സാഹചര്യം തരൂരിന്റെ സമീപകാലത്തെ ചില ബി ജെ പി വിരുദ്ധ നിലപാടുകളിലൂടെ കൈവന്നിട്ടുണ്ട്. ഒപ്പം ബി ജെ പി സ്ഥാനാര്‍ഥിയായി മോഹന്‍ലാല്‍ രംഗത്ത് വന്നാല്‍ ശക്തനായ പ്രതിയോഗി എന്ന പ്രതിഛായയും തരൂരിനുണ്ടെന്നാണ് കണ്ടെത്തല്‍. ആറ്റിങ്ങലില്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ എം എം ഹസനെ മത്സരിപ്പിക്കാനാണ് ധാരണ. കൊല്ലത്ത് സിറ്റിംഗ് എം പി എന്‍ കെ പ്രേമചന്ദ്രന്‍ വീണ്ടും ജനവിധി തേടും. പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക് കോണ്‍ഗ്രസ് പ്രാദേശിക എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പിന്‌  മുമ്പ് പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നേറാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാണ് രാഹുല്‍ നേതാക്കളോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. മാവേലിക്കരയില്‍ നവാഗതരായ സ്ഥാനാര്‍ഥികളെക്കാള്‍ വിജയസാധ്യത കൊടിക്കുന്നില്‍ സുരേഷിനാണെന്നാണ് കണ്ടെത്തല്‍. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച കൊടിക്കുന്നിലിനെ വീണ്ടും ഹൈക്കമാന്‍ഡ് ഇടപെട്ട് മത്സരിപ്പിക്കും.
കേരള കോണ്‍ഗ്രസ് എമ്മിന്റെ സീറ്റായ കോട്ടയം കോണ്‍ഗ്രസുമായി വെച്ചുമാറാന്‍ കെ എം മാണി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പകരമായി ഇടുക്കി, വയനാട് സീറ്റുകളില്‍ ഒന്നാണ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കോട്ടയം കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ ടോമി കല്ലാനിയുടെ പേരിനാണ് സര്‍വ്വേയില്‍ മുന്‍തൂക്കം. എ കെ ആന്റണിയുടെ വിശ്വസ്തന്‍ എന്ന പരിഗണനയും കോട്ടയത്ത് നറുക്കുവീഴാന്‍ കല്ലാനിക്ക് അനുകൂലഘടകമാണ്. ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയാല്‍ പി ജെ ജോസഫിന്റെ മകന്‍ അപ്പു ജോസഫ് സ്ഥാനാര്‍ഥിയാകും. ഇതിനിടെ ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജിനെ ഐക്യമുന്നണി ടിക്കറ്റില്‍ ഇടുക്കിയില്‍ മത്സരിപ്പിക്കാന്‍ ഡി സി സി നേതൃത്വം കൂടിയാലോചനകള്‍ തുടങ്ങിയെന്ന വിവരവും പുറത്തുവരുന്നു. ആലപ്പുഴയില്‍ സിറ്റിംഗ് എം പി കെ സി വേണുഗോപാല്‍ വീണ്ടും ജനവിധി തേടും.  ദേശീയ രാഷ്ട്രീയത്തില്‍ കരുത്തനായതോടെ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളുടെ കണ്ണിലെ കരടായത് ആലപ്പുഴ മണ്ഡലത്തില്‍ തനിക്കെതിരെ അടിയൊഴുക്കുകള്‍ക്ക് വഴിവെച്ചേക്കുമെന്ന് വേണുഗോപാല്‍ ഭയപ്പെടുന്നു. എന്നാല്‍ ശക്തനായ എതിരാളി വേണുഗോപാലിന് ഇല്ലാത്തത് വിജയം അനായാസമാക്കുമെന്നാണ് കണക്കുകൂട്ടല്‍.
എറണാകുളത്ത് സിറ്റിംഗ് എം പി കെ വി തോമസ് വീണ്ടും സ്ഥാനാര്‍ഥി മോഹവുമായി രംഗത്തുണ്ട്. മണ്ഡലത്തില്‍ കാര്യമായ എതിര്‍പ്പുകള്‍ ഇല്ലാത്ത കെ വി തോമസ് സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറപ്പാക്കി കഴിഞ്ഞു. ചാലക്കുടിയില്‍ മാത്യു കുഴല്‍നാടന്റെ പേരിനാണ് മുന്‍തൂക്കം. ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും കെ പി സി സി ജനറല്‍ സെക്രട്ടറിയുമായിരുന്ന
അജയ് തറയിലിന്റെ പേരും മണ്ഡലത്തില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും യുവപ്രാതിനിധ്യം പരിഗണിച്ച് മാത്യു കുഴല്‍നാടന്‍ ജനവിധി തേടും. തൃശൂരില്‍ പി സി ചാക്കോയെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ഒരുക്കമാണ്. എന്നാല്‍ കോണ്‍ഗ്രസിലെ പ്രാദേശിക എതിര്‍പ്പുകള്‍ ചാക്കോയ്ക്ക് വിഘാതം സൃഷ്ടിക്കുന്നു.  ഈ സാഹചര്യത്തില്‍ ഡി സി സി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ രംഗപ്രവേശനം ചെയ്യും. സര്‍വ്വേയില്‍  പ്രതാപന്‍ മികച്ച മുന്നേറ്റം നടത്തിയതും കാര്യങ്ങള്‍ സുഗമമാക്കുന്നു. പാലക്കാട് മണ്ഡലത്തില്‍ ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്റെ പേരിലാണ് മുന്‍തൂക്കം. ആലത്തൂര്‍ മണ്ഡലത്തില്‍ ആലത്തൂര്‍ നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ ഷീബ സ്ഥാനാര്‍ഥിയാകും. കോഴിക്കോട് സിറ്റിംഗ് എം പി എം കെ രാഘവന്‍ വീണ്ടും മത്സരരംഗത്തുണ്ടാകും. ഡി സി സി പ്രസിഡന്റ് ടി സിദിഖും കോഴിക്കോട് അല്ലെങ്കില്‍ വയനാട് സീറ്റില്‍ നോട്ടമിട്ട് സജീവമായി രംഗത്തുണ്ട്. സിദിഖ് കോഴിക്കോട് മണ്ഡലത്തില്‍ മത്സരിച്ചാല്‍ വടകരയില്‍ സതീശന്‍ പാച്ചേനി അങ്കത്തിനിറങ്ങും. കണ്ണൂരില്‍  കെ സുധാകരന്റെ പേരാണ് ഭൂരിപക്ഷം പേരും സര്‍വ്വേയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. കാസര്‍കോഡ് മണ്ഡലത്തില്‍ ടി സിദീഖിന്റെ പേരാണ് സ്ഥാനാര്‍ഥിപട്ടികയില്‍ ഒന്നാമനായുള്ളത്.
മുസ്ലിം വോട്ടര്‍മാര്‍ക്ക് നിര്‍ണ്ണായ സ്വാധീനമുള്ള കാസര്‍കോഡ് മുസ്ലിം സമുദായ നേതൃത്വങ്ങളുമായി സിദീഖിനുള്ള ആത്മബന്ധം വിജയമൊരുക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. മുസ്ലിം ലീഗിന്റെ സീറ്റുകളായ മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറും വീണ്ടും അങ്കത്തിനിറങ്ങും. ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മതസാമുദായിക വിഭാഗങ്ങളുമായുള്ള കാലങ്ങളായി തുടര്‍ന്നുവരുന്ന ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് രാഹുല്‍ കേരള നേതാക്കളെ ഓര്‍മ്മിപ്പിച്ചു. ഗ്രൂപ്പ് വൈര്യം മറന്നുള്ള പോരാട്ടം ലോകസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകണമെന്നും ഐക്യ മുന്നണി വിപുലീകരണം അടക്കമുള്ള കാര്യങ്ങളില്‍ മറ്റ് പാര്‍ട്ടികളുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും രാഹുല്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *