കോവിഡ് പ്രതിസന്ധിയില്‍ മുങ്ങിത്താഴാന്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍; അഞ്ചോളം കമ്പിനികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

Latest News

 

ആര്‍ അജിരാജകുമാര്‍

കൊച്ചി: അപ്രതീക്ഷിതമായെത്തിയ കോവിഡ് പ്രതിസന്ധിയില്‍ സംസ്ഥാനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍. നൂറുകണക്കിന് ബ്രാഞ്ചുകളുള്ള അഞ്ചോളം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളാണ് നിക്ഷേപകരില്‍ നിന്നും വാങ്ങിയ തുക മടക്കി നല്‍കാന്‍ കഴിയാതെ നട്ടംതിരിയുന്നത്. വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ഈ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായതോടെ പാപ്പര്‍ ഹര്‍ജി കൊടുക്കാനുള്ള ആലോചനയിലാണ് മാനേജ്‌മെന്റുകള്‍. നോട്ടുനിരോധനവും, റിയല്‍ എസ്‌റ്റേറ്റ് മേഖലയിലുണ്ടായ മാന്ദ്യവും അപ്രതീക്ഷിതമായെത്തിയ കോവിഡുമാണ് ധനകാര്യസ്ഥാപനങ്ങളുടെ അന്ത്യം കുറിക്കാന്‍ വഴിവെച്ചിരിക്കുന്നത്.

പൊതുമേഖലാ ബാങ്കുകളില്‍ നിന്നും സ്ഥിരനിക്ഷേപത്തിന് ലഭിക്കുന്നതിനേക്കാള്‍ രണ്ടുമുതല്‍ അഞ്ചുശതമാനം വരെ കൂടുതല്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയാണ് നൂറുകണക്കിന് പേരില്‍ നിന്നും നിക്ഷേപമായി ഇവര്‍ വാങ്ങിച്ചെടുത്തിരിക്കുന്നത്. ഈ പണം റിയല്‍ എസ്‌റ്റേറ്റില്‍ മുതല്‍മുടക്കിയെങ്കിലും അപ്രതീക്ഷിതമായെത്തിയ നോട്ടുനിരോധനവും വസ്തു ഇടപാടുകളില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കര്‍ശന വ്യവസ്ഥകളും സ്വകാര്യ ബ്ലേഡ് മാഫിയകളുടെ അടിത്തറ ഇളക്കി. കൂനിന്മേല്‍ കുരുവായ് എത്തിയ കോവിഡ് മഹാമാരിയും കൂടിയായതോടെ ധനകാര്യസ്ഥാപനങ്ങള്‍ വിവിധ വായ്പകളായും മൈക്രോഫിനാന്‍സ് തുകയായും ജനങ്ങള്‍ക്ക് നല്‍കിയ ലക്ഷങ്ങളുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് കമ്പിനികളുടെ അസ്ഥിവാരം ഇളകിത്തുടങ്ങിയത്. എല്ലാത്തരം വായ്പകള്‍ക്കും റിസര്‍വ്വ് ബാങ്ക് ആഗസ്റ്റ് 31 വരെ മൊറോട്ടോറിയം പ്രഖ്യാപിച്ചതോടെ കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് നിലച്ചത്.

ഇതുകാരണം പ്രതിമാസം നിക്ഷേപകര്‍ക്ക് നല്‍കി വന്ന പലിശയും മുടങ്ങി. ഇതോടെ നിക്ഷേപകര്‍ കൂട്ടമായെത്തി തങ്ങളുടെ നിക്ഷേപത്തുക മൊത്തമായി തിരികെ ആവശ്യപ്പെട്ടതോടെ ധനകാര്യ സ്ഥാപനങ്ങളുടെ യഥാര്‍ഥ അവസ്ഥ പുറത്തായിരിക്കുന്നത്.

സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ച നൂറുകണക്കിനാളുകള്‍ പെന്‍ഷന്‍ ആനൂകൂല്യമായി കിട്ടിയ കോടിക്കണക്കിന് രൂപ വലിയ പലിശ കിട്ടുമെന്ന പ്രതീക്ഷയില്‍ നിരവധി സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ട്. പണം നിക്ഷേപിച്ചവര്‍ക്ക് കൃത്യമായി മാസപ്പലിശ ഇവര്‍ നല്‍കിയിരുന്നു. കഴിഞ്ഞ രണ്ടുമാസമായി പലിശകൂട്ടി ഒരുമിച്ച് നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപകരെ സ്വകാര്യ സ്ഥാപനങ്ങള്‍ മടക്കി അയച്ചു. ഇതോടെ ചിലര്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ബ്രാഞ്ച് ഓഫീസുകളില്‍ എത്തിയപ്പോഴാണ് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാകുന്നത്.

നിക്ഷേപ തുകകള്‍ മടക്കി നല്‍കാന്‍ സ്ഥാപന മേധാവികള്‍ ആറുമുതല്‍ ഒരുവര്‍ഷം വരെ സാവകാശം ചോദിച്ചതോടെ നൂറുകണക്കിന് പേരാണ് പണം നഷ്ടമാകുമെന്ന ആശങ്കയില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. പോലീസില്‍ പരാതിപ്പെട്ടാല്‍ പണം തിരിച്ചുകിട്ടാന്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന ഭീഷണി മുഴക്കിയാണ് നിക്ഷേപകരെ സ്വകാര്യ പണമിടപാട് മേലധികാരികള്‍ പിന്തിരിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. ലാഭക്കണക്കുകള്‍ പെരുപ്പിച്ച് കാട്ടി നിക്ഷേപകരില്‍ നിന്നും വാങ്ങിച്ചെടുത്ത ലക്ഷണക്കിന് രൂപ എങ്ങനെ തിരികെ കൊടുക്കുമെന്ന ആശങ്കയിലാണ് മധ്യതിരുവിതാംകൂറിലെയും തൃശൂരിലെയും ചില സ്ഥാപനങ്ങളുടെ അവസ്ഥ.

കോടിക്കണക്കിന് രൂപയുടെ വസ്തുക്കള്‍ കേരളത്തിലും അന്യസംസ്ഥാനങ്ങളുമായി ഇവര്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. എന്നാല്‍ വാങ്ങിയ വിലയുടെ പകുതിപോലും നിലവിലെ അവസ്ഥയില്‍ കിട്ടാത്ത സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്ന് സ്വകാര്യപണമിട് സ്ഥാപനത്തിലെ പ്രമുഖര്‍ വ്യക്തമാക്കി. ഈ പ്രതിസന്ധി അവസാനിച്ചില്ലെങ്കില്‍ ഒട്ടുമിക്ക സ്ഥാപനങ്ങളും വൈകാതെ അടച്ചുപൂട്ടേണ്ടിവരും. സ്വര്‍ണ്ണത്തിന് ഓരോ ദിവസവും വില വര്‍ദ്ധിച്ചുവരുന്നതോടെ പണയ ഉരുപ്പിടികള്‍ വാങ്ങിയുള്ള വായ്പകള്‍ക്കും കൂടുതല്‍ പണം കണ്ടെത്തേണ്ട സ്ഥിതിയാണ്. വിവിധ ബാങ്കുകളില്‍ ആസ്തികള്‍ പണയപ്പെടുത്തി വായ്പ സംഘടിപ്പിക്കാന്‍ മാനേജ്‌മെന്റുകള്‍ നീക്കം നടത്തുന്നുണ്ടെങ്കിലും പരിധിവിട്ടുള്ള വായ്പകള്‍ക്ക് റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ വിലങ്ങുതടിയാകുന്നു.

സംസ്ഥാനത്ത് കൂണുപോലെ മുളച്ചുപൊങ്ങി നിരവധി ചിട്ടിസ്ഥാപനങ്ങള്‍ കോടിക്കണക്കിന് രൂപ ജനങ്ങളില്‍ നിന്നും വാങ്ങിച്ചെടുത്ത് പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന പ്രവണത മുന്‍കാലങ്ങളില്‍ പതിവായിരുന്നു. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിനായി സര്‍ക്കാര്‍ ചിട്ടിനിയമങ്ങളില്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതോടെ കേരളത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് പ്രമുഖ സ്ഥാപനങ്ങള്‍ തമിഴ്‌നാട്, കര്‍ണ്ണാടക അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ചേക്കേറി. സമാനമായ രീതിയില്‍ വന്‍പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ നിക്ഷേപിച്ച ആയിരക്കണക്കിന് സാധാരണക്കാരാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ വഴിവിട്ട സാമ്പത്തിക ഇടപാടുകളില്‍ അകപ്പെട്ട് നട്ടംതിരിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *