അടിയന്തര സന്ദര്‍ഭങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും കടയില്‍പോകാം; ശബരിമലയിൽ പ്രതിദിനം 15,000 പേർക്ക് പ്രവേശനം

Kerala Latest News

തിരുവനന്തപുരം: പ്രതിവാര ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യു.ഐ.പി.ആർ) എട്ടിനു മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡബ്ല്യു.ഐ.പി.ആർ നിരക്ക് 14-ൽ കൂടുതലുള്ള ജില്ലകളിൽ മൈക്രോ കണ്ടയ്ൻമെന്റ് സോണുകൾ 50 ശതമാനത്തിലധികം വർധിപ്പിക്കും.

ഇതുവരെ വാക്സിൻ ലഭ്യമാകാത്തവർക്കും ചില അസുഖങ്ങൾ കാരണം വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവർക്കും അവശ്യസാധനങ്ങൾ വാങ്ങുന്നതിനു കടകളിൽ പോകാൻ അനുവദിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കടകളിലും മറ്റും പോകാൻ അർഹതാ മാനദണ്ഡമുള്ള ആരും തന്നെ വീട്ടിലില്ലെങ്കിൽ അവശ്യസാധനങ്ങൾ വാങ്ങാൻ കടകളിൽ പോകാവുന്നതാണ്. ഇത്തരത്തിലുള്ള വീടുകളിൽ ഹോം ഡെലിവറി ചെയ്യാൻ വ്യാപാരികൾ ശ്രദ്ധിക്കണം. അവർക്ക് കടകളിൽ പ്രത്യേക പരിഗണന നൽകണം.

ശബരിമലയിൽ മാസപൂജക്ക് പ്രതിദിനം 15,000 പേർക്ക് പ്രവേശനം അനുവദിക്കും. ആഗസ്റ്റ് 15 ന് നട തുറക്കുമ്പോൾ രണ്ടു ഡോസ് വാക്സിനോ 72 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉള്ളവർക്ക് വെർച്വൽ ക്യൂ വഴി ദർശനം അനുവദിക്കും.

ഓണത്തിന് ആൾക്കൂട്ടമുണ്ടാവുന്ന പരിപാടികൾ അനുവദിക്കില്ല. ബീച്ചുകളിൽ നിയന്ത്രണമുണ്ടാകും. ലൈസൻസ് ഉള്ളവർക്കു മാത്രമാകും വഴിയോരക്കച്ചവടം അനുവദിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിൽ വ്യാപാരികളുടെ യോഗം വിളിക്കും. ഒരു പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യത്യസ്ത തദ്ദേശ സ്ഥാപനങ്ങളുണ്ടെങ്കിൽ ഓരോ സ്ഥാപനത്തിന്റെയും യോഗം വെവ്വേറെ വിളിക്കും. തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ കൂടി പങ്കെടുത്തുകൊണ്ടാകും യോഗം.

കുട്ടികൾക്കുള്ള ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കും. വിദേശത്തു പോകാനായി വിമാനത്താവളങ്ങളിൽ എത്തുന്നവർക്ക് ആർടിപിസിആർ ടെസ്റ്റ് നടത്തുന്നതിനു ഏകീകൃത നിരക്ക് നിശ്ചയിക്കും. സ്വകാര്യ ആശുപത്രികൾക്കു നൽകാനായി 20 ലക്ഷം ഡോസ് വാക്സിൻ വാങ്ങാനുള്ള നടപടികൾ പൂർത്തിയായി. ഏതൊക്കെ ആശുപത്രികൾക്ക് എത്ര വാക്സിൻ എന്നത് നേരത്തെ ധാരണയുണ്ടാക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാക്സിൻ നൽകാനുള്ള സൗകര്യങ്ങൾ മുൻകൂട്ടി ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *