തൊടുപുഴ കരിമണ്ണൂരിൽ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു

Kerala Latest News

പ്രസവിച്ചയുടൻ കുഞ്ഞിനെ അമ്മ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി. തൊടുപുഴ കരിമണ്ണൂരിൽ വീട്ടിൽവച്ചാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നത്. അമ്മയെ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണു വിവരം പുറത്തറിഞ്ഞത്. മാതാവിനെ പൊലീസ് ചോദ്യം ചെയ്യുന്നു.

പുലർച്ചെ നാലുമണിയോടെയാണ് സംഭവം. തൃശൂർ കൊരട്ടി സ്വദേശികളാണ് യുവതി ഉൾപ്പെടെയുള്ളവർ. കുടുംബത്തിൽ പ്രശ്‌നങ്ങൾ ഉള്ളതിനാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഭർത്താവിൽനിന്ന് അകന്ന് മാറിത്താമസിക്കുകയായിരുന്നു ഈ യുവതി. ഗൂഡല്ലൂരിലായിരുന്നു ഇവർ താമസിച്ചത്. ഭർത്താവ് പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് യുവതിയെ ഗൂഡല്ലൂരിൽനിന്ന് ഇവിടേക്ക് എത്തിക്കുകയായിരുന്നു.

ഇന്നു പുലർച്ചെ നാലുമണിയോടെ ശുചിമുറിയിലേക്കു പോയ യുവതിയെ കുറച്ചുനേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ ഭർത്താവ് അന്വേഷിച്ചു. ചൂടു വെള്ളം വേണമെന്നായിരുന്നു യുവതി ആവശ്യപ്പെട്ടത്. എന്നാൽ ശുചിമുറി തുറക്കാൻ അവർ തയാറായില്ല. പിന്നാലെ പൂട്ടുപൊളിച്ച് അകത്തുകയറിയപ്പോൾ യുവതി രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. ഉടൻതന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് യുവതിയെ എത്തിച്ചു.

യുവതി പ്രസവിച്ചുവെന്ന കാര്യം ആശുപത്രി അധികൃതരാണ് ഭർത്താവിനോടു പറയുന്നത്. പൊലീസിനെയും വിവരം അറിയിച്ചു. ഇവർ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ബക്കറ്റിൽ മുങ്ങി മരിച്ചനിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. യുവതിയിൽനിന്നും ഭർത്താവിൽനിന്നും പൊലീസ് പ്രാഥമിക മൊഴിയെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നും പോസ്റ്റ്മോർട്ടം നടത്തിയശേഷമേ സ്ഥിരീകരണം ഉണ്ടാകുകയുള്ളെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *