ശബ്ദഭൂമി വാര്‍ത്തക്ക് പിന്നാലെ നിക്ഷേപകര്‍ക്ക് റിസര്‍വ്വ് ബാങ്കിന്റെ മുന്നറിയിപ്പ് ; സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പകല്‍ക്കൊള്ള നിയമക്കുരുക്കിലേക്ക്

Latest News

 

ആര്‍ അജിരാജകുമാര്‍

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ നടത്തിവരുന്ന വഴിവിട്ട സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ശബ്ദഭൂമി വാര്‍ത്തക്ക് പിന്നാലെ നിക്ഷേപകര്‍ക്ക് മുന്നറിപ്പുമായി റിസര്‍വ്വ് ബാങ്ക് രംഗത്ത്. ഞായറാഴ്ചത്തെ പ്രമുഖ ദിനപത്രങ്ങളില്‍ കേരളത്തില്‍ നോണ്‍ ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിക്ഷേപം സ്വീകരിക്കാന്‍ കഴിയുന്ന അംഗീകൃത സ്ഥാപനങ്ങളുടെയും നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയില്ലാത്ത കമ്പിനികളുടെയും പേരുവിവരങ്ങള്‍ റിസര്‍വ്വ് ബാങ്ക് ഔദ്യോഗികമായി പരസ്യപ്പെടുത്തുകയും ചെയ്തു. ഇതോടെ വന്‍പലിശ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ച ധനകാര്യ സ്ഥാപനങ്ങളുടെ മുന്നോട്ടുള്ള പ്രവര്‍ത്തനം നിയമക്കുരുക്കിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമായി. പത്ര ദൃശ്യമാധ്യമങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ പരസ്യം നല്‍കിയാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 140 ഓളം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ലക്ഷക്കണക്കിന് രൂപ അനധികൃതമായി നിക്ഷേപം സ്വീകരിച്ചുവന്നത്.

2000 കോടി രൂപ നിക്ഷേപം കൈക്കലാക്കി രാജ്യം വിടാന്‍ ഒരുങ്ങിയ പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പ് ഉടമകള്‍ പോലീസ് പിടിയിലായതോടെയാണ് കേരളത്തില്‍ ജനങ്ങളുടെ പക്കല്‍ നിന്നും വന്‍പലിശ ഓഫര്‍ ചെയ്ത് സ്ഥാപനം നടത്തുന്ന നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങളുടെ തട്ടിപ്പിന്റെ ആഴം പുറത്തായത്. നിക്ഷേപകരുടെ അനുമതിയില്ലാതെ പോപ്പുലര്‍ ഫിനാന്‍സ് നടത്തിപ്പുകാര്‍ 21 ഓളം ലിമിറ്റഡ് ലയബലിറ്റീസ് കമ്പിനികള്‍ രജിസ്റ്റര്‍ ചെയ്താണ് 2000 കോടിയോളം രൂപ തട്ടിയെടുത്തത്.

സംസ്ഥാനത്ത് നോണ്‍ ബാങ്കിംഗ് രംഗത്തുള്ള നാല് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയുള്ളതെന്നാണ് റിസര്‍വ്വ് ബാങ്ക് ഔദ്യോഗികമായി ജനങ്ങളെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ രാജ്യത്തെ ബാങ്കുകളെ അടക്കം നിയന്ത്രിക്കാന്‍ അധികാരപ്പെട്ട റിസര്‍വ്വ് ബാങ്കിനെ വെല്ലുവിളിച്ചാണ് കൊള്ളപലിശക്കാരായ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ കേരളത്തിലെ പ്രവര്‍ത്തനം. 15 മുതല്‍ 18 ശതമാനം വാര്‍ഷിക പലിശ ഓഫര്‍ ചെയ്താണ് കോടിക്കണക്കിന് രൂപ കമ്പിനികള്‍ കൈപ്പറ്റുന്നത്. റിസര്‍വ്വ് ബാങ്കിന്റെ തിരുവനന്തപുരം റീജണല്‍ ഓഫീസില്‍ കേരളത്തില്‍ 144 ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വ്വീസ് ലിമിറ്റഡ്, മുത്തൂറ്റ് വെഹിക്കിള്‍സ് ആന്റ് അസറ്റ് ഫിനാന്‍സ് ലിമിറ്റഡ്, ശ്രീരാജ് ജനറല്‍ ഫിനാന്‍സ് ലിമിറ്റഡ്, സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്‌റ്റേറ്റ് പവ്വര്‍ ആന്റ് ഇന്‍ഫ്രാസട്രക്ചര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് തുടങ്ങിയ കമ്പിനികള്‍ക്ക് മാത്രമാണ് കേരളത്തില്‍ നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ വെബ്‌സൈറ്റിലെ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ നിര്‍ദ്ദേശം പരസ്യമായി ലംഘിച്ചാണ് കേരളത്തിലെ പണമിടപാട് കമ്പിനികള്‍ ചെറുതും വലുതുമായ നിക്ഷേപങ്ങള്‍ സമാഹരിക്കുന്നത്.

‘ബി’ കാറ്റഗറി വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് പൊതുനിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ അനുമതി ഇല്ലെന്നും റിസര്‍വ്വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ജീവനക്കാരും വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയ പ്രവാസികളുമാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ പ്രധാന ഇരകള്‍. സഹകരണ ബാങ്കുകളില്‍ നിക്ഷേപങ്ങള്‍ക്ക് കെ വൈ സി മാനദണ്ഡം റിസര്‍വ്വ് ബാങ്ക് കര്‍ശനമാക്കിയതോടെ കോടിക്കണക്കിന് രൂപയാണ് നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങളിലേക്ക് നിക്ഷേപമായി ഒഴുകിയെത്തുന്നത്. അപ്രതീക്ഷിതമായി കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി കാരണം കേരളത്തിലെ ഒട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങളും വന്‍ പ്രതിസന്ധി നേരിടുകയാണ്. എല്ലാത്തരം വായ്പകള്‍ക്കും റിസര്‍വ്വ് ബാങ്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചതോടെ മൈക്രോ ഫിനാന്‍സ് സ്‌കീമുകളിലും മറ്റ് വായ്പകളുമായി വിതരണം ചെയ്ത കോടിക്കണക്കിന് രൂപയുടെ തിരച്ചടവ് കഴിഞ്ഞ ആറുമാസമായി മുടങ്ങിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *