കൊച്ചിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala Latest News

കൊച്ചി: മരട് മുസ്ലിം പള്ളിക്കു സമീപം പ്ലസ് ടു വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ടാത്തറ റോഡില്‍ നെടുംപറമ്പില്‍ ജോസഫിന്റെ മകള്‍ നെഹിസ്യ (18)യെയാണ് മൂക്കിലും വായിലും പഞ്ഞി നിറച്ച് സെല്ലോടേപ്പ് ഒട്ടിച്ചു തലയും മുഖവും പ്ലാസ്റ്റിക് കവര്‍കൊണ്ടു മൂടി കഴുത്തില്‍ കുരുക്കുമിട്ടു കിടക്കയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

രാവിലെ ഏഴിന് എഴുന്നേല്‍ക്കാറുള്ള കുട്ടി ഒന്‍പത് മണിയായിട്ടും എഴുന്നേല്‍ക്കാതിരുന്നതിനാല്‍ കുട്ടിയുടെ പിതാവും സഹോദരിയും ഒട്ടേറെതവണ വിളിച്ചു. എന്നാല്‍ കുട്ടി എഴുന്നേല്‍ക്കാതായതോടെ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന സാഗരന്‍ എന്നയാളെ വിളിച്ചുകൊണ്ടു വന്നു വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോഴാണ് മരിച്ചു കിടക്കുന്നതായി കണ്ടത്. മരട് പോലീസും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി.

അടച്ചിട്ട കിടപ്പുമുറിയിലാണു മൃതദേഹം കണ്ടതെന്നതിനാല്‍ കുട്ടി ആത്മഹത്യചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരിച്ച രീതികള്‍ ദുരൂഹത ഉയര്‍ത്തുന്നതാണ്. സംഭവദിവസം വീട്ടില്‍ പിതാവും മൂത്ത സഹോദരിയും മാത്രമെ ഉണ്ടായിരുന്നുള്ളു. മാതാവ് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച നെഹിസ്യയുടെ പതിനെട്ടാം പിറന്നാള്‍ കൂട്ടുകാരെ ക്ഷണിച്ച് ആഘോഷിച്ചിരുന്നു.

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ നിരാശ രേഖപ്പെടുത്തിയുള്ള ഒരു കുറിപ്പ് മുറിക്കുള്ളില്‍നിന്നു കണ്ടെത്തിയതായി മരട് സിഐ വിനോദ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമെ മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്ന് സിഐ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *