ബാറുകളില്‍ മദ്യവില്‍പ്പന പുനരാരംഭിച്ചു; ഇരുന്ന് കഴിക്കാന്‍ പറ്റില്ല, പാഴ്‌സല്‍ മാത്രം

Kerala Latest News

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളില്‍ വിദേശമദ്യവില്‍പ്പന പുനരാരംഭിച്ചു. ലാഭവിഹിതത്തില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് മദ്യവില്‍പ്പന പുനരാരംഭിക്കാന്‍ ബാറുടമകള്‍ തീരുമാനിച്ചത്.

മദ്യശാലകളിലെ തിരക്കിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചതോടെയാണ് വെയര്‍ഹൗസ് മാര്‍ജിന്‍ കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബെവ്കോ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ വെയര്‍ഹൗസ് ലാഭവിഹിതം എട്ടില്‍ നിന്നും 25 ആക്കി കൂട്ടിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബാറുകളില്‍ നിന്ന് വിദേശമദ്യം വില്‍ക്കുന്നത് നിര്‍ത്താന്‍ ബാറുടമകള്‍ തീരുമാനിച്ചത്. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും മദ്യം വാങ്ങുന്നത് താത്കാലികമായി നിര്‍ത്തിയിരിന്നു.

പ്രശ്നം പരിഹരിക്കാന്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ പിന്നോട്ട് പോയിരുന്നില്ല. എന്നാല്‍, ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ഹൈക്കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബാറുടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്.

വെയര്‍ഹൗസ് ലാഭ വിഹിതം 25 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി കുറക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. ഇതേത്തുടര്‍ന്നാണ് ബിയറിനും വൈനിനും പുറമെ വിദേശ മദ്യവും ബാറുകള്‍ വഴി വില്‍ക്കാന്‍ ബാറുടമകള്‍ സമ്മതിച്ചത്. കൊവിഡ് ചട്ടങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനാകില്ല. പാഴ്സല്‍ മാത്രമാണ് ലഭിക്കുക. കണ്‍സ്യൂമര്‍ ഫെഡിന്റെ ലാഭവിഹിതവും 13 ശതമാനമാക്കി കുറച്ചതായും സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ കണ്‍സ്യൂമര്‍ ഫെഡും മദ്യത്തിന്റെ സ്റ്റോക്ക് എടുത്ത് തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *